Monday, 24 March 2014

അഴിയുന്ന ബന്ധങ്ങള്‍ അനാഥമാകുന്ന സമൂഹം ...

ഇണങ്ങാനും ഇടപഴകാനുമുള്ള ശേഷി മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്നും വ്യതിരിക്തനാക്കുന്നുണ്ട്‌. മനുഷ്യന്‍ എന്നര്‍ഥം നല്‍കുന്ന ഇന്‍സാന്‍ എന്ന അറബി പദം അനിസ, ഉന്‍സ്‌ എന്ന ഇണങ്ങി, ഇണക്കം പദങ്ങളില്‍ നിന്ന്‌ നിഷ്‌പദിച്ചതാണെന്ന അഭിപ്രായം ഇതിനെ ബലപ്പെടുത്തുന്നു. മറ്റു ജന്തുക്കളുടെ പരിചിതലോകം വളരെ പരിമിതമാണ്‌. അവയുടെ ജീവിതചക്രത്തില്‍ വിശാലമായ ബന്ധങ്ങള്‍ക്ക്‌ പ്രസക്തിയില്ല. എന്നാല്‍ മനുഷ്യന്‌ ജീവിതം മനനത്തിലൂടെ രൂപപ്പെടുത്തേണ്ടതിനാല്‍ തന്റെ ചുറ്റുപാടുമുള്ള ഒരുപാട്‌ വ്യക്തികളും വസ്‌തുക്കളും വസ്‌തുതകളുമായി ബന്ധപ്പെടുകയും ഇണങ്ങുകയും ചെയ്യേണ്ടതുണ്ട്‌. രക്തബന്ധം, വിവാഹം, സൗഹൃദം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക ബന്ധങ്ങളെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോഴാണ്‌ മാനവികത നിലനില്‍ക്കുന്നത്‌.
പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹു മനുഷ്യനു നല്‌കിയ മഹത്തായ അനുഗ്രഹമാണ്‌ ബന്ധബോധമെന്നും അത്‌ അല്ലാഹുവിന്റെ ഏകത്വവും ശക്തിവിശേഷണങ്ങളും കണ്ടറിയാനുള്ള ദൃഷ്‌ടാന്തമാണെന്നും വിശുദ്ധ ഖുര്‍ആന്‍ 25:54ല്‍ വിശദീകരിക്കുന്നുണ്ട്‌. അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്‌ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്‌തിരിക്കുന്നത്‌. ദിവ്യഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ വിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല, മുന്‍ കഴിഞ്ഞ ദൈവിക ഗ്രന്ഥങ്ങളെല്ലാം തന്നെ കുടുംബ- സാമൂഹ്യ ബന്ധങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌. മതദര്‍ശനങ്ങളുടെ അധ്യാപനവും പ്രകൃതിയുടെ സ്വഛതയുമായ ഈ ബന്ധുത്വത്തെ ഏറെ പരിഗണിച്ചതും പരിപാലിച്ചതുമാണ്‌ മനുഷ്യചരിത്രം. പൂര്‍വ നാഗരികതകളെ സംബന്ധിച്ച്‌ മനുഷ്യന്‍ നടത്തിയ പഠനങ്ങളിലെല്ലാം ഇത്‌ വ്യക്തമാകുന്നുണ്ട്‌.
ശുഐബ്‌ നബിയുടെ പ്രബോധനം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന ജനത അദ്ദേഹത്തെ നശിപ്പിക്കാതിരിക്കുന്നത്‌ അദ്ദേഹത്തിന്റെ കുടുംബത്തെ ഭയപ്പെടുന്നതുകൊണ്ടാണ്‌ എന്ന്‌ ഖുര്‍ആന്‍ 11:91ല്‍ പറയുന്നു. അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന്‌ അധികഭാഗവും ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ്‌ നിന്നെ ഞങ്ങള്‍ കാണുന്നത്‌. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.
സര്‍വ തിന്മകളുടെയും കളപ്പുരയായിരുന്നു മുഹമ്മദ്‌ നബി(സ) ജനിക്കുമ്പോള്‍ മക്കയുള്‍ക്കൊള്ളുന്ന ഹിജാസ്‌ പ്രവിശ്യ. പക്ഷേ, കുടുംബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ അനിതരമാതൃകയാണ്‌ അവര്‍ കാഴ്‌ചവെച്ചത്‌. തങ്ങള്‍ക്ക്‌ ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ആദര്‍ശവുമായി നില്‍ക്കുന്ന മുഹമ്മദെന്ന മനുഷ്യനു വേണ്ടി അബ്‌ദുമനാഫ്‌ കുടുംബം സഹിച്ച ത്യാഗം ലോകോത്തരമല്ലേ. ഒരു വ്യക്തിക്കു വേണ്ടി നീണ്ട മൂന്നു സംവത്സരങ്ങളാണ്‌ സാമൂഹികഭ്രഷ്‌ട്‌ ഏറ്റുവാങ്ങി പട്ടിണിയും കഷ്‌ടപ്പാടുമായി ഒരു കുന്നിന്‍ചെരുവില്‍ അവര്‍ കഴിഞ്ഞുകൂടിയത്‌. കച്ചവടം, വിവാഹം പോലുള്ള പൊതുവേദികളില്‍ നിന്നെല്ലാം അവര്‍ അകറ്റപ്പെട്ടു. ആഹാരം കിട്ടാതെ ചെടികളുടെ ഇലകള്‍ പോലും ഭക്ഷിക്കേണ്ടി വന്നു. അവസാനം സമൂഹം നിശ്ചയിച്ച ബഹിഷ്‌കരണം പിന്‍വലിക്കുന്നതും മഹത്തായ സാമൂഹികബോധത്തില്‍ നിന്നായിരുന്നു എന്നത്‌ മറ്റൊരു വൈചിത്ര്യം.
ഇതത്രയും ചരിത്രത്തിന്റെ മനോഹര ഗൃഹാതുര സ്‌മരണകള്‍. എങ്കില്‍ പുതിയ കാലത്തെ മനുഷ്യനെ എങ്ങനെ വിലയിരുത്തണം. പുരോഗതിയുടെ പുരപ്പുറത്താണെന്ന മേനിക്കപ്പുറം മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ തറയ്‌ക്കും താഴെയാണെന്നതാണ്‌ അനുഭവം. സുഖം എന്ന മതത്തിലും ദേഹേച്ഛയെന്ന ദൈവത്തിലും മാത്രം വിശ്വസിക്കുന്ന അവന്‌ മാതാപിതാക്കളും മക്കളും ഇണകളും സഹോദരങ്ങളും അയല്‍ക്കാരുമെല്ലാം എത്രയും പെട്ടെന്ന്‌ നിര്‍മാര്‍ജനം ചെയ്യേണ്ട അധിക ബാധ്യതകളാണ്‌.
കണക്ഷനുകള്‍ ഏറെയുണ്ട്‌. ഏറ്റവും പ്രധാനം കേബിള്‍ കണക്ഷനാണ്‌. കേബിള്‍ കണക്ഷനും ഇന്ന്‌ കേബിള്‍ലെസ്‌ ആണ്‌. മൊത്തത്തില്‍ വയര്‍ലെസ്‌ ജനറേഷനാണ്‌. ഇന്ന്‌ പൊക്കിള്‍ മുതല്‍ എല്ലാ വയറുകളെയും നിഷേധിക്കുകയോ വിസ്‌മരിക്കുകയോ ചെയ്യുന്നു. വാഹനം എത്തുന്നിടം വരെ, ഫോണ്‍ കവറേജ്‌ ഏരിയ വരെയെങ്കിലും ബന്ധങ്ങളെ ഗൗനിക്കാന്‍ ഇന്നലെയുടെ സന്തതി ശ്രമിച്ചുവെങ്കില്‍ ഇന്നിന്റെ പുതുതാരം ബന്ധങ്ങളെ സൈബര്‍ ലോകത്തെ മുഖപ്പുസ്‌തകങ്ങളിലും ചാറ്റിങ്‌ സൈറ്റുകളിലും മരീചികയാക്കിക്കഴിഞ്ഞു. ജൈവമുഖത്തു നോക്കി പുഞ്ചിരിക്കാനോ തൊലി തൊട്ടു അഭിവാദ്യം ചെയ്യാനോ പോലും ഇവര്‍ക്ക്‌ മനസ്സില്ല. പരിചയമില്ല, ആവശ്യബോധവുമില്ല. ടച്‌പാഡുകളിലും മൈക്രോ-ഇയര്‍ ഫോണിലും സ്‌പര്‍ശിച്ചും ദര്‍ശിച്ചും സംവദിച്ചും ലൈക്കും ഷെയറുമായി ബന്ധങ്ങളുടെ സീമാതീതലോകം തുറക്കുമ്പോഴും തമ്മില്‍ കണ്ടും കേട്ടും തൊട്ടും അറിയാവുന്നവര്‍ ഇല്ലെന്നു വരികയാണോ?
മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്‌, മക്കള്‍, സഹോദരങ്ങള്‍, കുടുംബക്കാര്‍, കൂട്ടുകാര്‍, അയല്‍ക്കാര്‍, നാട്ടുകാര്‍, പരിചയക്കാര്‍... സ്‌നേഹബന്ധങ്ങള്‍ക്ക്‌ എന്തെല്ലാം വിളിപ്പേരുണ്ടായിരുന്നു. ഇന്ന്‌ വിപണി വത്‌കൃത ലോകത്ത്‌ ഉപഭോക്താവും വില്‍പനക്കാരനുമെന്ന ബന്ധദ്വയം മാത്രം. ``സ്‌നേഹത്തിന്‍ ബന്ധവും തൂക്കിനോക്കുന്നതു നാണയത്തുട്ടുകളാണുപോലും'' ``എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍.'' മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ബാധ്യതയായി ചുമത്താന്‍ നിയമനിര്‍മാണം നടത്തേണ്ട ഗതികേട്‌. മക്കളുടെ സുരക്ഷയ്‌ക്ക്‌ അവകാശ നിയമം, വൃദ്ധനും വികലാംഗനും ഇരിപ്പിടം കിട്ടാന്‍ റിസര്‍വേഷന്‍, പാവപ്പെട്ടവന്‌ മകളെ കെട്ടിക്കാനും രോഗചികിത്സ നടത്താനും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കാരുണ്യ, മംഗല്യപ്പേരുകളില്‍ ലോട്ടറിയെന്ന ചൂത്‌, അഗതികളെയും അനാഥകളെയും സംരക്ഷിക്കാന്‍ വ്യവസായഭീമന്മാരുടെ നികുതിവെട്ടിപ്പ്‌ ട്രസ്റ്റുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആള്‍ദൈവങ്ങളുടെ ദുരൂഹസമ്പാദ്യങ്ങള്‍... ഈ വളര്‍ച്ച അപമാനവീകരണത്തിലേക്കാണ്‌.
പണം ജീവിതലക്ഷ്യമായ സമൂഹത്തിന്‌ ഇങ്ങനെയൊക്കെ മാത്രമേ പരിഹാരം നിര്‍ദേശിക്കാനാവൂ. മനുഷ്യന്‍ കണ്ടെത്തുന്ന പുതുസംവിധാനങ്ങളും ഈ ധാര്‍മികതിരിച്ചൊഴുക്കിന്‌ വേഗം കൂട്ടുന്നവയാണ്‌. കുടുംബ-സാമൂഹിക ബന്ധവിച്ഛേദനത്തിന്‌ മനുഷ്യനെ പ്രേരിപ്പിക്കുന്നതില്‍ പുതുതലമുറ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. സിനിമകള്‍, സീരിയലുകള്‍, കഥകള്‍, നോവലുകള്‍, കവിതകള്‍... എന്തിനേറെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പോലും മാനവികതക്കു മേല്‍ പണാധിപത്യത്തിന്റെ മേലൊപ്പു ചാര്‍ത്താന്‍ മത്സരിക്കുകയാണ്‌. വൃദ്ധമാതാപിതാക്കളെ എങ്ങനെ ഒഴിവാക്കിയെടുക്കാം, താന്‍ പെറ്റ പെണ്‍കുട്ടിയെ എങ്ങനെ പണമാക്കി മാറ്റാം, ഭാര്യയെ അന്യനു അനുവദിക്കാനുള്ള നിയമം എങ്ങനെ നിര്‍മിക്കാം, ഭര്‍ത്താവിനെ ചതിക്കാന്‍ എന്തെല്ലാം വഴികളാകാം എന്നിവയെല്ലാം മനോഹരമായി പഠിപ്പിക്കുകയാണ്‌ ഈ മാധ്യമങ്ങള്‍.
ഈ അധാര്‍മികതകളെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക, ആരാണതിനു മുതിരുക, എന്താണ്‌ പരിഹാരം? വഴിവിട്ടു പോകുന്ന സാമൂഹിക ഘടനകളെ നോക്കി പരിതപിക്കാനും പിറുപിറുക്കാനുമല്ലാതെ നേരെ നിന്നു പ്രതികരിക്കാനോ പിന്തിരിപ്പിക്കാനോ ആര്‍ക്കും കെല്‍പില്ലാതാകുകയാണെന്നത്‌ ഭീതിദമാണ്‌. സനാതന മൂല്യങ്ങള്‍ക്കല്ലാതെ ഇവയ്‌ക്കു നേരെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയില്ല. സമൂഹത്തെ നന്മയിലേക്കു വഴിനടത്തേണ്ട ഭരണാധികാരികള്‍ യഥാ പ്രജ തഥാ രാജ എന്ന പ്രമാണ പുനര്‍വായനയിലാണ്‌. പ്രായം തികഞ്ഞാല്‍ മതി ഏതു പെണ്ണിനും ഏതു പുരുഷനുമായി ലൈംഗിക ബന്ധമാകാമെന്നും സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും അവര്‍ നിരീക്ഷിക്കുന്നത്‌ ഈ നവപ്രമാണമവലംബിച്ചുകൊണ്ടാണ്‌. ഇതേ നടക്കൂ. ഭരണം തീരുമാനിക്കുന്നത്‌ വോട്ടു ശതമാനമാണ്‌. ജനാധിപത്യം വിജയിപ്പൂതാക. സാമൂഹിക തിന്മകള്‍ക്കു നേരെ ചൂണ്ടുവിരലുകളുയര്‍ത്താനും അരുതായ്‌മകളുടെ അടിവേരറുക്കാനും ചരിത്രം മുന്നില്‍ നിര്‍ത്തിയിരുന്ന യുവതക്കു വഴികാട്ടുന്ന അഭ്രപാളി താരങ്ങളും മൈതാന ദൈവങ്ങളും അമ്മയ്‌ക്കും അച്ഛനുമെതിരെ മാനനഷ്‌ടത്തിനു കേസു കൊടുക്കുന്നു. ഭാര്യക്കും മക്കള്‍ക്കുമെതിരെ കുടുംബകോടതി കയറുന്നു. മദ്യത്തിനും പലിശക്കും ചൂതിനും പരസ്യം കൊടുക്കുന്നു. ഇവരുടെ ഫാനുകള്‍ ഈ ഇരുട്ടിനെ തെളിച്ചമായി കരുതി വെളിച്ചം തല്ലിക്കെടുത്തുന്നു. ചൂണ്ടാണി കാണാതെ അന്ധതയില്‍ പെടുകയും ചൂണ്ടുവിരലില്ലാതെ, നട്ടെല്ലില്ലാതെ നിരര്‍ഥകതകളുടെ നീര്‍ക്കുമിളകളില്‍ നീരാടുകയുമാണ്‌ യുവത.
രക്ത-ദാമ്പത്യ- സാമൂഹിക ബന്ധങ്ങളെ മതങ്ങളെല്ലാം പവിത്രമായി കാണുമ്പോഴും അവ വിശുദ്ധ ഗ്രന്ഥങ്ങളുടെ ഏടുകളില്‍ മാത്രമായി ചുരുങ്ങാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനം ശരിയായ ദൈവബോധത്തിന്റെ അഭാവമാണ്‌. ജീവിതം ദൈവികപരീക്ഷണമായും മരണാനന്തരം വരാനിരിക്കുന്ന ദൈവകോടതിയില്‍ മനുഷ്യബന്ധങ്ങള്‍ കൃത്യമായ വിചാരണക്കും ശാശ്വതമായ രക്ഷാശിക്ഷകള്‍ക്കും വിധേയമാക്കപ്പെടുമെന്നും ഉള്‍ക്കൊള്ളുന്നവര്‍ വളരെ വിരളമാണ്‌.
ഇസ്‌ലാം സാമൂഹിക ബന്ധങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം നല്‍കുന്നു. ബന്ധവിച്ഛേദകന്‍ ദൈവ ശാപത്തിനു വിധേയനാണെന്നും മോശം പര്യവസാനമാണ്‌ അവനുള്ളതെന്നുമാണ്‌ ഖുര്‍ആനിന്റെ അധ്യാപനം. (13:25). ദൈവകാരുണ്യത്തിന്റെ നേര്‍ പരിച്ഛേദമായ സ്വര്‍ഗം ബന്ധം മുറിക്കുന്നവന്‌ ലഭിക്കില്ലെന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) കണിശമായി പഠിപ്പിക്കുന്നുണ്ട്‌. രക്തബന്ധം മുറിക്കുന്നവന്‍ താനുമായി ബന്ധം മുറിച്ചവനാണെന്ന്‌ അല്ലാഹു പറയുന്നു. ഇതില്‍ മാതാപിതാക്കളുമായുള്ള ബന്ധത്തിന്‌ അതിമഹത്തായ സ്ഥാനമാണുള്ളത്‌. ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന കല്‍പനയോടു ചേര്‍ത്താണ്‌ ആ ബന്ധത്തെ പരാമര്‍ശിക്കുന്നത്‌. തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്ന്‌ പറയുകയോ അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.'' (17:23,24).
മാതാപിതാക്കളോട്‌ വര്‍ത്തിക്കേണ്ടതെങ്ങനെയെന്നും മക്കളോട്‌ പെരുമാറേണ്ടതെങ്ങനെയെന്നും കൃത്യമായി വിവരിക്കുന്നുണ്ടീ വിശുദ്ധ വചനങ്ങള്‍. സ്‌നേഹവും കാരുണ്യവുമാണ്‌ ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ അനിവാര്യമെന്ന്‌ ഇസ്‌ലാം പറയുന്നു. പരസ്‌പരം സ്‌നേഹിക്കുന്നതു വരെ വിശ്വാസികളാവുകയില്ലെന്നും സ്‌നേഹം ശീലിക്കാന്‍ സമാധാനത്തിന്റെ അഭിവാദ്യം ശീലമാക്കാനും മുഹമ്മദ്‌(സ) ഉപദേശിച്ചിട്ടുണ്ട്‌. മക്കളോട്‌ കരുണ കാണിക്കാത്തവര്‍ മുസ്‌ലിമല്ലെന്ന്‌ ഒരിക്കല്‍ നബി ഉണര്‍ത്തിയിട്ടുണ്ട്‌. ഉദ്യോഗത്തിന്റെയും വരുമാനത്തിന്റെയും പേരില്‍ മാതാപിതാക്കളുടെ ഈഗോ സംരക്ഷിക്കുന്നതിനായി മക്കള്‍ സഹിക്കേണ്ടിവരുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഈ നബിവചനങ്ങള്‍ക്ക്‌ കഴിയും.
കരുണയും സ്‌നേഹവും മക്കളില്‍ മാത്രമല്ല, എല്ലാ മനുഷ്യരിലും ജന്തുക്കളിലും പ്രകൃതിയിലും വിശിഷ്യാ തന്നെക്കാള്‍ താഴെയുള്ളവരിലെല്ലാം പ്രസരിപ്പിക്കാന്‍ ഇസ്‌ലാം വിശ്വാസിയെ നിര്‍ബന്ധിക്കുന്നു. ദൈവിക കരുണ യാചിക്കുന്ന അവനെ ദിവ്യകാരുണ്യ ലബ്‌ധിക്ക്‌ ഇത്‌ അനിവാര്യമാണെന്ന്‌ അറിയിക്കുന്നു. കരുണ കാണിക്കാത്തവന്‌ കരുണ ചെയ്യുകയില്ലെന്ന്‌ നബി(സ) താക്കീത്‌ നല്‍കുന്നുണ്ട്‌. പൂച്ചയോട്‌ ക്രൂരത കാണിച്ചവള്‍ക്ക്‌ നരകം ലഭിച്ചതും നായയെ ദാഹജലം നല്‍കി സഹായിച്ചവനെ സ്വര്‍ഗം നല്‍കി അനുഗ്രഹിച്ചതും നബി(സ) പഠിപ്പിച്ച കഥയാണ്‌. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്‌ക്കുന്നവന്‍ വിശ്വാസിയാകാന്‍ വിയര്‍ക്കേണ്ടിവരുമെന്ന്‌, തൊഴിലാളികള്‍ക്ക്‌ വിയര്‍പ്പ്‌ വറ്റും മുമ്പ്‌ കൂലി നല്‍കണമെന്ന്‌, താന്‍ ഇഷ്‌ടപ്പെടുന്നത്‌ തന്റെ സഹോദരന്‌ ഇഷ്‌ടപ്പെടാതെ വിശ്വാസം പൂര്‍ണമാകില്ലെന്ന്‌, വിധവയ്‌ക്കും അനാഥയ്‌ക്കും വേണ്ടി പണിയെടുക്കുന്നത്‌ ദൈവിക മാര്‍ഗത്തിലെ പുണ്യസമരമാണെന്ന്‌.... മാനവികതയെ വിശ്വാസവുമായി ബന്ധിപ്പിക്കുന്ന എത്ര അധ്യാപനങ്ങളാണ്‌ അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിച്ചത്‌.
പുതിയ സന്തതികളെ വേരറ്റവനും വേരറുക്കുന്നവനുമാക്കുന്നതില്‍ നവ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. ടി വിയും ഇന്റര്‍നെറ്റും മറ്റും ബഹുമുഖ സമരമാണ്‌ ഈ മേഖലയില്‍ നിര്‍വഹിക്കുന്നത്‌. മനുഷ്യനില്‍ അസൂയയും ആര്‍ത്തിയും സൃഷ്‌ടിക്കുകയും പരോപകാരം പെരും നഷ്‌ടമാക്കി പെരുപ്പിച്ച്‌ കാണിക്കുകയും ചെയ്യുന്ന പരസ്യങ്ങളും പരിപാടികളുമാണ്‌ അവ സംപ്രേക്ഷണം ചെയ്യുന്നത്‌. ഈ കാഴ്‌ചകള്‍ പതിവാക്കുന്ന അനുവാചകനില്‍ ദൈവം സന്നിവേശിപ്പിച്ച നന്മയുടെ ഉറവകള്‍ വറ്റിപ്പോകുന്നു. ഇതിന്റെ മറുവശത്ത്‌ ടി വിക്കടിപ്പെടുന്ന പ്രേക്ഷകന്‍ ആ സമയത്ത്‌ തന്നെ ആരെങ്കിലും സന്ദര്‍ശിക്കുന്നതോ താന്‍ ആരെയെങ്കിലും സന്ദര്‍ശിക്കുന്നതു പോലും വെറുക്കുന്നു. തന്റെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള സമയമത്രയും ഈ പെട്ടിക്കു മുന്നില്‍ വിനയാന്വിതനായ വിദ്യാര്‍ഥിയായി സാകൂതം ചെലവഴിക്കുന്നു. അങ്ങനെ ഷൂട്ടിങ്‌ ലൊക്കേഷനുകളില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി കെട്ടിയവനെ കെട്ടിത്തൂക്കുന്ന, ഭര്‍തൃമാതാവിനെ ചിരവ കൊണ്ടടിക്കുന്ന നായികയും കെട്ടിയവളെ വെട്ടിനുറുക്കുന്ന, ഭാര്യാ സഹോദരിയെ പ്രാപിക്കുന്ന നായകനുമെല്ലാം പ്രേക്ഷക ജീവിതത്തില്‍ അനുകരിക്കപ്പെടുന്നു. പരസ്‌പരം സംസാരിക്കാനും സുഖദുഖങ്ങള്‍ പങ്കുവെക്കാനും കഴിയാതെ സ്വന്തം കമ്പ്യൂട്ടറിനും ടീവിക്കും മൊബൈല്‍ ഫോണിനുമിടയില്‍ ആസിനു ചുറ്റും കറങ്ങുന്ന കഴുതയെപ്പോലെ ഏതോ അബോധ മാസ്‌മരികതയില്‍ ലക്കു കെട്ടു പോകുന്നവന്‍ എല്ലാ ബന്ധങ്ങളെയും അറുത്തെറിഞ്ഞ്‌ ഒറ്റപ്പെടലിന്റെ തുരുത്തിനെ ഏദന്‍തോട്ടമായി പുല്‍കുമ്പോള്‍ ഇനിയും മാനവികത വറ്റിയിട്ടില്ലാത്തവര്‍ നിശ്ശബ്‌ദമാകരുത്‌.