Tuesday, 8 February 2011

ഒറ്റക്കിരുന്ന്‌ ചില ചോദ്യങ്ങള്‍

അസ്സലാമു അലൈക്കും,

``പുസ്‌തകത്തിലെ പേജുകള്‍ മറിക്കാനുള്ളതാണ്‌. ജീവിതത്തിലെ പുറങ്ങള്‍ അതിനുള്ളതല്ല'' എന്ന്‌ രോഗബാധിതനായി കിടക്കവേ ലോകപ്രശസ്‌ത സാഹിത്യകാരന്‍ ഷൂസേ സരമാഗൂ പറഞ്ഞിട്ടുണ്ട്‌. സമയമല്ല നമ്മളാണ്‌ കടന്നുപോകുന്നത്‌. ഓരോ ദിവസവും കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നിശിതമായ ആത്മവിമര്‍ശനമാണ്‌ പോംവഴി.

``സ്വകാര്യവേളകളെ ആത്മവിചാരണയുടെ ഇടവേളകളായി സ്വീകരിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട പുതിയൊരു ദിവസത്തെ കൈവരിക്കാം'' എന്ന്‌ ഇമാം ശാഫിഈയുടെ കവിതയുണ്ട്‌. സ്വകാര്യമായിരുന്ന്‌ സ്വന്തത്തെ വിലയിരുത്തണം. ബഹളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌ സ്വന്തം നെഞ്ചിലേക്കു ചൂണ്ടി ചോദ്യങ്ങളുയര്‍ത്തണം. ആ ചോദ്യങ്ങളില്‍ ഇവയുണ്ടാകാട്ടെ:
1 എന്റ പോരായ്‌മകളെല്ലാം ഏറ്റവുമറിയുന്നത്‌ ഞാനാണ്‌. അവ പരിഹരിക്കുന്നതിനു വേണ്ടി ഞാന്‍ എന്തു ചെയ്‌തു?
2. പാടില്ലാത്ത പല ചിന്തകളും മനസ്സില്‍ മുളച്ചുപൊന്തുന്നു. അവയില്‍ നിന്ന്‌ മനസ്സിനെ ശുദ്ധീകരിക്കാന്‍ എന്തു ചെയ്‌തു?
3. എവിടെയൊക്കെയാണ്‌ എനിക്ക്‌ വീഴ്‌ചകള്‍ പറ്റുന്നതെന്ന്‌ അറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാന്‍ എന്തു ചെയ്‌തു?
4. എല്ലാം കാണുന്നവനാണ്‌ അല്ലാഹു എന്നറിഞ്ഞിട്ടും അവന്‍ കാണുമല്ലോ എന്ന ചിന്ത നഷ്‌ടപ്പെട്ടതു കൊണ്ടാണ്‌ മുഴുവന്‍ തെറ്റുകളും വന്നുപോയത്‌. അവന്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്ലാത്തതിനാലാണ്‌ സംസാരത്തില്‍ പാപങ്ങള്‍ പെരുകിയത്‌.
5. അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാനാണ്‌ നമസ്‌കാരങ്ങള്‍. എന്റെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ഞാനെന്താണ്‌ നേടിയത്‌?
6. നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്‌തപ്പോള്‍ പോലും നല്ല നിയ്യത്ത്‌ എനിക്ക്‌ നഷ്‌ടപ്പെട്ടില്ലേ?
7. സമയം, സമ്പത്ത്‌, ആരോഗ്യം, അറിവ്‌... എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അല്ലാഹു ചോദിക്കും. ഏത്‌ അനുഗ്രഹമായിരിക്കും എന്നെ കുറ്റക്കാരനാക്കുക?
8. കടപ്പാടുകളുടെ ലോകത്താണ്‌ എന്റെ ജീവിതം. മാതാപിതാക്കള്‍, കുടുംബങ്ങള്‍, ഇണ, സുഹൃത്തുക്കള്‍, അയല്‍പക്കം... ഇതില്‍ ഏതെങ്കിലുമൊന്നിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനാവുമോ?
9. രോഗികള്‍, അനാഥകള്‍, വിധവകള്‍, സാധുജനങ്ങള്‍... എന്റെ ചുറ്റുമുള്ള ഇവരെ പരിഗണിക്കാത്തതിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനാവില്ലേ!
10. ഞാന്‍ വിശ്വസ്‌തനാണോ?
11. സാമ്പത്തിക വിഷയമാണ്‌ ഒരാളെ തിരിച്ചറിയാനുള്ള നല്ല മാര്‍ഗമെന്ന്‌ തിരുനബി പറഞ്ഞു. എനിക്ക്‌ എന്നെ തിരിച്ചറിയാനുള്ള നല്ല വഴിയും അതുതന്നെ. എന്റെ സമ്പത്ത്‌ മുഴുവനായും ഹലാല്‍ ആണോ?
12. സംസാരത്തില്‍ വരുന്ന പിഴവുകള്‍ എത്രമാത്രം ഗുരുതരമാണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും എന്തുകൊണ്ട്‌ ഞാനത്‌ തുടരുന്നു?
13. ചെറിയ പാപങ്ങള്‍ എന്നെ നശിപ്പിക്കില്ലേ?
14. ദുശ്ശീലങ്ങള്‍ എന്തുകൊണ്ട്‌ അവസാനിപ്പിക്കാനാവുന്നില്ല? നല്ല ശീലങ്ങള്‍ തുടങ്ങാനാകുന്നില്ല?
15. ചെറിയ പുണ്യങ്ങള്‍ എനിക്കെത്രയോ ചെയ്യാന്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട്‌ അവ നിലനിര്‍ത്താനാവുന്നില്ല?
16. അസൂയ, അഹങ്കാരം, ആഡംബരം ഇവയെല്ലാം വന്‍ പാപങ്ങളാണെന്നറിഞ്ഞിട്ടും എന്നില്‍ സംഭവിക്കുന്നുണ്ടോ?
17. നല്ലത്‌ പഠിക്കാനും കേള്‍ക്കാനും വായിക്കാനും പ്രവര്‍ത്തിക്കാനും എന്റെ മടിയും അലസതയുമല്ലേ തടസ്സം?
18. രണ്ടു ലോകത്തും എനിക്ക്‌ തണലാകുന്ന അല്ലാഹുവിന്റെ മഹാഗ്രന്ഥം എന്റെ ജീവിതത്തിന്‌ മാര്‍ഗരേഖയാക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുന്നില്ലേ?
19. സ്വന്തത്തിനു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുന്നുണ്ടോ?
20. അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഒരുപാട്‌ ചെയ്യാമായിരുന്നിട്ടും ഞാന്‍ വല്ലതും ചെയ്‌തോ?
21. രോഗികളെ ഞാന്‍ എത്രയോ കണ്ടിട്ടുണ്ട്‌. ആരോഗ്യമാണ്‌ ഏറ്റവും വലിയ സൗഭാഗ്യമെന്ന്‌ അറിഞ്ഞിട്ടും എന്റെ  സമയവും ആരോഗ്യവും വെറുതെ കളഞ്ഞില്ലേ?
22. പ്രാര്‍ഥനയുടെ മഹാശക്തി അറിഞ്ഞിട്ടും പ്രാര്‍ഥിക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
23. നല്ല പെരുമാറ്റം കൊണ്ട്‌ വിജയത്തിലെത്താം. എന്റെ പെരുമാറ്റത്തിലെ പോരായ്‌മകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ടോ?
24. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്‌തനാകേണ്ടയാളാണ്‌ ഞാന്‍. പക്ഷേ, പലപ്പോഴും പതറിപ്പോയില്ലേ?
25. വേദനകള്‍ സ്വര്‍ഗം തരുമെന്ന്‌ ഓര്‍ക്കാതെ പോയില്ലേ?
26. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാതിരുന്നുവോ?
27. ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്നത്‌ അഭിമാനമായി കാണുന്നതില്‍ പരാജയപ്പെടുന്നുണ്ടോ?
28. തിന്മകളുടെ കുത്തൊഴുക്കില്‍, പലപ്പോഴും ഞാനും കൂടെ ഒഴുകുന്നില്ലേ?
29. ആത്മവിമര്‍ശനത്തില്‍ നിന്ന്‌ ഞാന്‍ ഒഴിഞ്ഞുമാറുന്നുണ്ടോ? 



കടപ്പാട് : ശബാബ് വാരിക

No comments:

Post a Comment