ഇമാം ഗസ്സാലി /വിവ. മുഹമ്മദ് ശമീം ഉമരി
ഒരാള്‍ ഇമാം ഗസ്സാലിയുടെ ശിഷ്യത്വം സ്വീകരിച്ച് ഒത്തിരി വര്‍ഷം വിദ്യയഭ്യസിച്ച് ഒരുപാട് വിജ്ഞാനങ്ങള്‍ നേടി;വലിയ പണ്ഡിതനായി പുറത്തിറങ്ങി. എന്നാല്‍ അതിനു ശേഷം അയാള്‍ ചിന്തിച്ചു. ഞാന്‍ പലതരം ശാസ്‌ത്രങ്ങള്‍ പഠിച്ചു; യൗവനകാലം മുഴുവന്‍ അവ സമ്പാദിക്കുന്നതില്‍ ചെലവഴിച്ചു. എന്നാലിപ്പോള്‍ എനിക്കറിയണം: ഏത് വിജ്ഞാനമാണ് നാളെ പരലോകത്ത് ഉപകാരപ്പെടുക, ഖബ്റില്‍ തുണയാവുക; ഏതു വിജ്ഞാനം ഉപകാരപ്പെടില്ല. അത്തരം വിജ്ഞാനം ഉപേക്ഷിക്കാമല്ലോ. കാരണം നബി(സ) പ്രാര്‍ഥിച്ചിട്ടുണ്ട്: അല്ലാഹുവേ, ഉപകാരമില്ലാത്ത വിജ്ഞാനത്തില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു.
ഈ ചിന്ത അയാളെ കുറേകാലം അലട്ടി. ഒടുവില്‍ അയാള്‍ ഇതേപ്പറ്റി ഇമാം ഗസ്സാലിക്ക് എഴുതി,സംശയനിവാരണവും ഉപദേശവും പ്രാര്‍ഥനയും ആവശ്യപ്പെട്ടുകൊണ്ട്. അയാള്‍ തുടര്‍ന്നു: ``ശൈഖിന്റെ ഇഹ്‌യാ ഉലൂമിദ്ദീനിലും മറ്റു കൃതികളിലും എന്റെ സംശയങ്ങള്‍ക്ക് മറുപടി ഉണ്ടായിരിക്കാം. എങ്കിലും എന്റെ ആഗ്രഹമിതാണ്. എന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ടുള്ള ഒരു മറുപടി അങ്ങ് എനിക്കെഴുതണം. ഇന്‍ശാ അല്ലാഹ്, അത് ഞാനെന്റെ ആയുഷ്‌ക്കാലം മുഴുവനും സൂക്ഷിക്കും; അതനുസരിച്ച് ജീവിക്കും.''
അയാള്‍ക്ക് മറുപടിയായി ഇമാം ഗസ്സാലി എഴുതിയ കത്തിന്റെ ചില ഭാഗമാണ് താഴെ ഉദ്ധരിക്കുന്നത്:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
പ്രിയപ്പെട്ട മകനേ,
അല്ലാഹു നിന്നെ അവന്റെ ആജ്ഞാനുവര്‍ത്തിയായി ദീര്‍ഘകാലം ജീവിപ്പിക്കട്ടെ; അവന്റെ ഇഷ്‌ടദാസന്മാരുടെ മാര്‍ഗത്തില്‍ നയിക്കട്ടെ. നിന്നെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടല്ലോ. അല്ലാഹുവിന്റെ റസൂലില്‍ നിന്നാണ് ഉപദേശം സ്വീകരിക്കേണ്ടത്. അവിടുന്ന് നിനക്കത് കിട്ടിയിട്ടുണ്ടെങ്കില്‍ പിന്നെ എന്റെ ഉപദേശത്തിന്റെ ആവശ്യമെന്ത്?കിട്ടിയിട്ടില്ലെങ്കില്‍ ഒരു കാര്യം എനിക്കറിയണം, ഒരുപാട് വര്‍ഷം നീ വിദ്യാഭ്യാസം ചെയ്‌തല്ലോ. എന്നിട്ടെന്ത് നേടി?
അല്ലാഹുവിന്റെ റസൂല്‍ സമുദായത്തിന് നല്‍കിയ ഒരുപദേശമിതാണ്: ഒരാള്‍ അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയം കളയുന്നുവെന്നത് അയാളോട് അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്. മനുഷ്യന്‍ ഏതൊരു ലക്ഷ്യത്തിന്നായി സൃഷ്‌ടിക്കപ്പെട്ടുവോ അതിനുവേണ്ടിയല്ലാതെ സമയം ചെലവഴിച്ചാല്‍ പിന്നീടയാള്‍ ഏറെ ഖേദിക്കേണ്ടിവരും. നാല്‌പത് വയസ്സ് കഴിഞ്ഞിട്ടും ഒരാള്‍ ചെയ്യുന്ന നന്മ തിന്മയെക്കാള്‍ അധികമായില്ലെങ്കില്‍ അയാള്‍ നരകപ്രവേശത്തിന് തയ്യാറായിക്കൊള്ളട്ടെ -വിവരമുള്ളവര്‍ക്ക് ഈ ഉപദേശം തന്നെ ധാരാളം മതി.
ഉപദേശിക്കുക എളുപ്പമാണ്. പ്രാവര്‍ത്തികമാക്കുകയാണ് പ്രയാസം. അറിവ് നേടിയ ശേഷം അതനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമുണ്ടായിരിക്കില്ല. അതാണ് പ്രവാചകന്‍ അരുളിയത്: ഖിയാമത്ത് നാളില്‍ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുക താന്‍ നേടിയ അറിവ് തനിക്ക് ഉപകാരപ്പെടാത്ത അറിവാളിയായിരിക്കും.
ഒരാള്‍ മരുഭൂമിയില്‍ എത്തിപ്പെടുന്നു. കൈവശം പത്ത് നല്ല വാളുകളും മറ്റു ആയുധങ്ങളുമുണ്ട്. ആള്‍ ധീരനും ശൂരനുമാണ്. പെട്ടെന്നതാ, ഒരു ഭയങ്കരസിംഹം ആക്രമിക്കാന്‍ വരുന്നു. അപ്പോള്‍ ആ ആയുധങ്ങള്‍ സ്വയം സിംഹത്തിന്റെ ആക്രണം തടയുമെന്ന് നീ വിചാരിക്കുന്നോ? അവ അയാള്‍ പ്രയോഗിക്കാതെ. ഇല്ലെന്ന് തീര്‍ച്ച. പനി പിടിപെട്ടവന്‍ അത് സുഖമാവണമെങ്കില്‍ അതിന്റെ മരുന്ന് കഴിക്കുക തന്നെ വേണം. ഒരു കവി പാടി:
രണ്ടായിരം മദ്യം തൂക്കിയാലും നീ
ഉന്മത്തനാകില്ല, അത് സേവിച്ചില്ലെങ്കില്‍.
പ്രവൃത്തിയില്ലെങ്കില്‍, നൂറുവര്‍ഷം വിജ്ഞാനം നേടിയതുകൊണ്ടോ ആയിരം ഗ്രന്ഥങ്ങള്‍ ശേഖരിച്ചതുകൊണ്ടോ അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹനാവുകയില്ല. അതാണ് അല്ലാഹു അരുള്‍ ചെയ്‌തത്: ``മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം മാത്രമേ ലഭിക്കുകയുള്ളൂ.'' (വി.ഖു 53:39). നബി(സ) അരുളി: `അഞ്ചു കര്യങ്ങളിലാണ് ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ യഥാര്‍ഥ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുക, നമസ്കാരം നിലനിര്‍ത്തുക, സകാത്ത്, നോമ്പ്, കഴിവുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കുക.''ഈമാന്‍ (സത്യവിശ്വാസം) ശരിയാവണമെങ്കില്‍ മൂന്നു കാര്യം അത്യാവശ്യം: നാവുകൊണ്ട് മൊഴിയണം,മനസ്സുകൊണ്ട് അംഗീകരിക്കണം, അവയവങ്ങള്‍കൊണ്ട് പ്രവര്‍ത്തിക്കണം.
ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതിനും പാഠങ്ങള്‍ ആവര്‍ത്തിച്ചുപഠിക്കുന്നതിനും വേണ്ടി എത്രയെത്ര രാവുകള്‍ നീ ഉറക്കമിളച്ചു! ഇതിനൊക്കെ നിന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല. ദുന്‍യാവാണെങ്കില്‍ നിന്റെ സ്ഥിതി കഷ്‌ടം തന്നെ! നബി(സ)യുടെ ശരീഅത്ത് പുനരുജ്ജീവിപ്പിക്കുക, സ്വഭാവം സംസ്‌കരിക്കുക എന്നിവയാണ് പ്രേരകമെങ്കില്‍ നിനക്ക് അഭിവാദ്യം! കവി പാടിയത് എത്ര സത്യം:
കണ്ണുകള്‍ ഉറക്കമിളക്കുന്നത് നിനക്ക്
വേണ്ടിയല്ലെങ്കില്‍ അനാവശ്യം
അവയുടെ വിലാപം നിന്റെതല്ലാത്ത
അകല്‍ച്ചക്കാണെങ്കില്‍ അര്‍ഥശൂന്യം
ഈസാ നബി പറഞ്ഞതായി ഇന്‍ജീലിലുണ്ട്: മയ്യിത്തിനെ മഞ്ചത്തില്‍ കിടത്തിയതു മുതല്‍ ഖബ്‌റിന്റെ വക്കില്‍ വെയ്‌ക്കുന്നതു വരെയുള്ള സമയത്ത് അതിനോട് അല്ലാഹു നാല്‌പത് ചോദ്യംചോദിക്കും. അവയില്‍ ആദ്യത്തെത് ഇതായിരിക്കും: എന്റെ ദാസാ, മനുഷ്യര്‍ കാണുന്ന നിന്റെ ശരീരത്തിലെ ഭാഗങ്ങളൊക്കെ നീ വളരെ വൃത്തിയായി വെച്ചു. എന്നാല്‍ ഞാന്‍ ശ്രദ്ധിക്കുന്ന നിന്നിലെ ഭാഗം ഇത്തിരി സമയം പോലും വെടിപ്പായി വെച്ചില്ലല്ലോ! അല്ലാഹു സദാ നോക്കിക്കൊണ്ടിരിക്കുന്നത് നിന്റെ മനസ്സിനെ. അവന്‍ പറയും: നീ മറ്റുള്ളവര്‍ക്കു വേണ്ടി എന്തിന് പ്രവര്‍ത്തിക്കുന്നു? നീയാകട്ടെ, എന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് മൂടപ്പെട്ടവന്‍!
നീ ഇന്ന് കര്‍മങ്ങള്‍ ചെയ്‌ത് പാപങ്ങള്‍ ചെയ്‌ത് പാഴാക്കിയ കഴിഞ്ഞ കാലം വീണ്ടെടുത്തില്ലെങ്കില്‍ ഖിയാമത്ത് നാളില്‍, നീ താണുകേണപേക്ഷിക്കും: `എന്നെ ഒന്ന് ദുന്‍യാവിലേക്ക് തിരിച്ചയക്കണേ, എങ്കില്‍ ഞാന്‍ നന്മകള്‍ ചെയ്‌തുകൊള്ളാമേ'. അപ്പോള്‍ മറുപടി ലഭിക്കും: `വിഡ്‌ഢീ നീ അവിടുന്നല്ലേ വന്നത്!'
ഹസന്‍ അല്‍ബസ്വരിക്ക് കുടിക്കാന്‍ തണുത്ത വെള്ളം കൊണ്ടുവന്നു. അത് കുടിക്കാനായി കൈയിലെടുത്തപ്പോള്‍ മോഹാലസ്യപ്പെടുകയും കോപ്പ കൈയില്‍ നിന്ന് വീഴുകയും ചെയ്‌തു. ബോധം വീണുകിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: `ഞങ്ങള്‍ക്ക് അല്‍പം വെള്ളം തരണേ. അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ആഹാരത്തില്‍ നിന്ന് ഇത്തിരി തരണേ' എന്ന് നരകവാസികള്‍ സ്വര്‍ഗവാസികളോട് താണുകേണപേക്ഷിക്കുമ്പോള്‍ നരകവാസികള്‍ക്കുണ്ടാവുന്ന ആക്രാന്തത്തെക്കുറിച്ച് ഞാനോര്‍ത്തുപോയി.
ലുഖ്‌മാനുല്‍ഹകീം മകന് നല്‍കിയ ഉപദേശങ്ങളില്‍ ഇതുമുണ്ട്: `മോനേ, കോഴി നിന്നെക്കാള്‍ ബുദ്ധിയുള്ളതാകരുത്. അതായത് അത് രാത്രിയുടെ അന്ത്യയാമങ്ങളിലാണ് കൂവുക, ആ സമയത്ത് നീ നിദ്രയിലായിരിക്കുക.'
അല്ലാഹുവിനുള്ള ത്വാഅതും (അനുസരണവും) ഇബാദത്തും (ആരാധനയും) എന്താണെന്ന് അറിയുകയാണ് വിജ്ഞാനത്തിന്റെ ചുരുക്കം. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ വാചാകര്‍മണാ പാലിച്ച് ജീവിക്കുന്നതാണ് ത്വാഅത്തും ഇബാദത്തും. അതായത് നീ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നതുമെല്ലാം ശറഇന് (ഇസ്‌ലാമിക നിയമത്തിന്) അനുസരിച്ചായിരിക്കണം. ഉദാഹരണമായി പെരുന്നാളില്‍ നീ നോമ്പ് പിടിച്ചാല്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചവനാകും. അപഹരിച്ചെടുത്ത വസ്‌ത്രത്തില്‍ നമസ്‌കരിച്ചാല്‍ കുറ്റക്കാരനാകും -ആ കര്‍മങ്ങള്‍ക്ക് ഇബാദത്തിന്റെ രൂപമാണെങ്കിലും.
ശറഇനെ പിന്‍പറ്റാത്ത വാക്കും പ്രവൃത്തിയും അപഥസഞ്ചാരമാണ്. സുപരിചിത രീതിയില്‍ നിന്ന് അകന്നുകൊണ്ടുള്ള വ്യാജസ്വൂഫികളുടെ സംസാരത്തിലും പ്രവൃത്തിയിലും, മനുഷ്യപ്രകൃതിക്ക് ദഹിക്കാത്ത അവരുടെ വലിയ വലിയ വര്‍ത്തമാനങ്ങളിലും നീ കുടുങ്ങിപ്പോകരുതേ'. ആത്മസംസ്‌കരണത്തിലൂടെയും കടുത്ത പരിശീലനത്തിന്റെ ഖഡ്‌ഗംകൊണ്ട് ദേഹേച്ഛയെ വെട്ടിയും അതിന്റെ ആസക്തി നിയന്ത്രിച്ചുമാണ് സ്വൂഫിസത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കേണ്ടത്. അല്ലാതെ മനുഷ്യപ്രകൃതിക്ക് ഇണങ്ങാത്ത വലിയ വലിയ വാക്കുകളും അസംബന്ധ കാര്യങ്ങളും കൊണ്ടല്ല.
യഥാര്‍ഥ സ്വൂഫിയില്‍ രണ്ട് ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഇസ്‌തിഖാമ അഥവാ സ്വയംനന്നാവല്‍. മറ്റുള്ളവരോട് നല്ല നിലയില്‍ വര്‍ത്തിക്കും. സ്വന്തം നന്മയ്‌ക്കു വേണ്ടി തന്നിഷ്‌ടം ത്യജിക്കുക എന്നതാണ് ഇസ്‌തിഖാമയുടെ അര്‍ഥം. ജനങ്ങളോട് സല്‍സ്വഭാവത്തോടെ പെരുമാറുക എന്നാല്‍ തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരാന്‍ അവരെ നിര്‍ബന്ധിക്കാതിരിക്കുകയും മതനിയമങ്ങള്‍ക്ക് എതിരാകാത്ത അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ തന്റെ ശരീരത്തെ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നാണ്.
(ഇമാം ഗസ്സാലിയുടെ അയ്യുഹല്‍ വലദ് എന്ന കൃതിയില്‍ നിന്ന്)
No comments:
Post a Comment